കൊച്ചി:കളമശേരിയിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ബജറ്റിന് പുറത്തുള്ള സാമ്പത്തിക സ്രോതസുകൾ കണ്ടെത്താതെ സംസ്ഥാനത്തിന്റെ വികസനം സാധ്യമാകില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചു.
സംസ്ഥാനം നേരിട്ട സാമ്പത്തിക പരിമിതികളെ മറികടക്കാൻ കിഫ്ബിയെ ഫലപ്രദമായി ഉപയോഗിച്ചുവെന്നും കിഫ്ബിയിലൂടെയുള്ള നിക്ഷേപം കേരളത്തിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർബുദ ചികിത്സാ രംഗത്ത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി ഈ കേന്ദ്രം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ്, വ്യവസായ മന്ത്രി പി. രാജീവ്, എംഎൽഎമാരായ ഉമ തോമസ്, കെ. ബാബു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
അതേസമയം, കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. കാന്‍സര്‍ രോഗികള്‍ക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ 100 കിടക്കകളോടെയാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുന്നത്. കളമശേരി മെഡിക്കല്‍ കോളജ് ക്യാമ്പസിലെ 12.63 ഏക്കര്‍ സ്ഥലത്ത് 6.3 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണമുള്ള ഒന്‍പതുനില കെട്ടിടത്തില്‍ റേഡിയേഷന് തെറാപ്പി മെഷീന്, എംആര്‍ഐ, സിടി, പെറ്റ് സിടി സ്കാനിംഗ് മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, മോണിറ്ററുകള്‍ എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്തഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 360 കിടക്കകള്‍ ഇവിടുണ്ടാകും.